Skip to: Site menu | Main content

ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം - പുസ്തക നിരൂപണം

പത്തു വർഷം മുമ്പാണു ഞാൻ ആദ്യം ഖസാക്കിന്റെ ഇതിഹാസം വായിച്ചത്‌. കഴിഞ്ഞ ആഴ്ച അത്‌ വീണ്ടും വായിക്കാൻ ഇടയായി. അതിന്റെ ഗഹനീയതയും ആശയങ്ങളുടെ ആധിക്യവും എന്നെ ആശ്ചര്യപ്പെടുത്തിയ ഒന്നാണ്‌. മലയാളത്തിൽ വായിച്ചിരിക്കേണ്ട ഒറ്റ നോവൽ ഏതാണെന്നു ചൊദിച്ചാൽ നിസംശയം പറയാം - ഖസാക്കിന്റെ ഇതിഹാസം തന്നെ!

മലയാള സാഹിത്യത്തെ രണ്ടായി തിരിക്കാം. ഖസാക്കിനു മുമ്പും ഖസാക്കിനു ശേഷവും! ഖസാക്കിന്റെ ഇതിഹാസം മലയാള സഹിത്യത്തിലെ ഒരു വിപ്ലവം തന്നെ ആയിരുന്നു. ഈ നോവൽ മലയാളത്തിലെ ഏറ്റവും നല്ല നോവലുകളിൽ ഒന്നാണ്‌.

ഖസാക്കിന്റെ ഇതിഹാസം താരതമ്യേന ഒരു ചെറിയ നോവൽ ആണ്‌. ആകെ 180 പേജുകൾ മാത്രം! ഒ വി വിജയൻ പത്തു വർഷത്തിൽ അധികം എടുത്താണു ഈ നോവൽ പൂർത്തിയാക്കിയതത്രെ! ആദ്യത്തെ പതിപ്പ്‌ 1969ൽ ആണ്‌ അച്ചടിച്ചത്‌. അന്നു തൊട്ടു മലയാളതിൽ ഏറ്റവും വിൽക്കുന്ന പുസ്തകങ്ങളിൽ ഒന്നാണിത്‌. ഇതിന്റെ ഇംഗ്ലിഷ്‌ പതിപ്പ്‌ ഒ വി വിജയൻ തന്നെ ളോഫ്‌ എന്ന പേരിൽ ഇറക്കിയിട്ടുണ്ട്‌. ഇതു പരിഭാഷ അല്ല മറിച്ചു ഒരു പുതിയ നോവൽ തന്നെ ആണ്‌. എന്റെ അഭിപ്രായത്തിൽ ഇംഗ്ലിഷ്‌ പതിപ്പു മലയാളത്തിന്റെ നാലയലത്ത്‌ എത്തില്ല!

ഈ നോവലിലെ നായകൻ രവി ഒരദ്യാപകനായി ആണ്‌ ഖസാക്ക്‌ എന്ന ഗ്രാമത്തിൽ എത്തുന്നത്‌. നോവൽ തുടങ്ങുന്നതു രവിയുടെ വരവോടെയും അവസാനിക്കുന്നതു രവി ഗ്രാമത്തൊട്‌ വിട പറയുമ്പൊഴും ആണ്‌(നോവലിന്റെ അവസാനം ഒരു തുടക്കമാണ്‌). രവി ഒരു വെറും അദ്യാപകൻ മാത്രം അല്ല, ഫിസിക്സിൽ ബിരുദാനന്ദ്തര ബിരുദം നേടിയ ഒരു ബുദ്ധിജീവി കൂടെ ആണ്‌.

സങ്കീർണ്ണമായ മനുഷ്യ ബന്ധങ്ങളും ഗഹനീയമായ തത്ത്വ ചിന്തകളും ഒരു ജാലവിദ്യക്കാരനെപ്പോലെ വിജയൻ കോർത്തിണക്കിയിരിക്കുന്നു. ഇതു രവിയുടെ കഥ അല്ല മറിച്ചു ഖസാക്ക്‌ ഗ്രാമത്തിലെ ഒരുപാടു പേരുടെ കഥയാണ്‌.

മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപാട്‌ കഥാപാത്രങ്ങൾ ഈ നോവലിൽ ഉണ്ട്‌. മന്ദബുദ്ധിയായ അപ്പുക്കിളി, പള്ളിയിലെ അള്ളാപ്പിച്ച മൊല്ലാക്ക, മൈമൂന, കുഞ്ഞാമിന എന്നിവർ മറക്കൻ പറ്റാത്ത കഥാപാത്രങ്ങൾ ആണ്‌.

ഇതൊരു ശക്തമായ, ദുഖം നിറഞ്ഞ കഥ ആണ്‌. മനുഷ്യ വിശ്വാസങ്ങളും, ജീവിത യാഥാർത്ത്യങ്ങളും, സ്വന്തം അനുഭവങ്ങളും വിജയൻ വളരെ തീവ്രമായി അവതരിപ്പിക്കുന്നു. ഇതിലെ ലൈംഗികതയും "കണ്ണിൽ ചൊരയില്ലാത്ത" തമാശകളും ശ്രദ്ധേയമാണ്‌.

പാലക്കാടൻ ഗ്രാമമായ തസ്രാക്‌ ആണു ഖസക്ക്‌ എന്ന പേരിൽ വിജയൻ വർണ്ണിക്കുന്നത്‌. ഈ നോവൽ വായിച്ച ശേഷം അവിടം സന്ദർശ്ശിക്കുന്നത്‌ ഒരനുഭവം തന്നെയാണ്‌. താഴത്തെ ഭാഗം ഒന്നാമത്തെ അധ്യായത്തിൽ നിന്നുള്ളതാണ്.

അവിടെ ഒരു ബെഞ്ചിലിരുന്നുകൊണ്ടു രവി കൂമൻ-കാവിന്റെ ചിത്രമുൾക്കൊള്ളുവാൻ ശ്രമിച്ചു. നിലത്തറഞ്ഞ തേക്കിൻ-കുറ്റികളിൽ കെട്ടി നിർത്തിയിട്ടുള്ള നാലഞ്ച്‌ ഏറുമാടങ്ങൾ ആയിരുന്നു കൂമൻ-കാവങ്ങാടി. പാതയവസാനിക്കുന്നിടം ചെറിയൊരു മൈതാനമായിരുന്നു. അതിനു ചുറ്റുമാണ്‌ ഏറുമാടങ്ങൾ കിടന്നത്‌. അവയുടെ പുറകിൽ തൂവരക്കാടുകളിലും വാഴക്കൂട്ടങ്ങളിലും നഷ്ടപ്പെട്ട കുടിലുകൾ. അവയ്ക്കെല്ലാം മുകളിൽ ബലിഷ്ടകായന്മാരായ മുത്തച്ചന്മാരെപോലെ പടർന്നു നിന്ന മാവുകൾ. നീല ഞരബോടിയ പരന്ന തണലുകൾ.

ഈ ബുക്കൊരു ദിവസം കൊണ്ടു വേണമെങ്കിൽ വായിച്ചു തീർക്കാം. പക്ഷെ ഈ ബുക്ക്‌ ശരിക്കാസ്വദിക്കണമെങ്കിൽ ഇത്‌ വളരെ പതുക്കെ വായിക്കണം. ഒരു ദിവസം ഒരു അധ്യായം എന്ന സ്പീഡിൽ! വെറൊരു പ്രത്യേകത ഓരൊ പ്രാവശ്യം വായിക്കുമ്പോഴും ഒരു പുതിയ ചിത്രമാണ്‌ കിട്ടുക എന്നുതാണ്. വിജയൻ വർഷങ്ങൾ എടുത്ത്‌ വീണ്ടും വീണ്ടും മാറ്റിയെഴുതിയതിന്റെ രഹസ്യവും അതു തന്നെ!

എഴുത്തുകാരൻ : ഒ വി വിജയൻ
പ്രസാധകൻ : ഡി സി ബൂക്സ്‌
പേജുകൾ : 182
വില : 75 രൂപ
എന്റെ മാർക്ക്‌ : പത്തിൽ ഒൻപതര (9.5/10)

പള്ളിയിലെ പീഢനങ്ങള്‍

നില്ല്‌ മോനേ ദിനേശാ, ഞാന്‍ സ്ത്രീ പീഢനമല്ല ഉദ്ദേശിച്ചത്‌! ഇപ്പം കേരളത്തില്‍ പീഢനം എന്നു കേട്ടാ പെണ്ണുങ്ങള്‍ എല്ലാം ഓട്ടം തുടങ്ങും. വടക്കന്‍ കേരളത്തില്‍ ആണെങ്കില്‍ ഐസ്ക്രീം എന്നു കെട്ടാല്‍ പെണ്ണുങ്ങള്‍ കിടു കിടാ വിറയ്ക്കും.

പക്ഷെ ഞാന്‍ ഉദ്ദേശിച്ചതു ക്രിസ്തീയ വിശ്വാസികള്‍ അനുഭവിക്കുന്ന ഞായറാഴ്ച പീഢനമാണ്‌. പണ്ട്‌ കുര്‍ബാന എന്ന കുരിശ്‌ 45 മിനിറ്റ്‌ ആയിരുന്നു. ഇന്നാകട്ടെ സുറിയാനി പരിഷ്ക്കാരം കാരണം അത്‌ രണ്ടു മണിക്കൂര്‍ വരെ നീളും. എല്ലാം സഹിക്കാം. പക്ഷെ ചില അച്ചന്മാരുടെ നീണ്ട പ്രസംഗം സഹിക്കാവുന്നതിനുമപ്പുറമാണ്‌. പ്രസംഗിച്ചു കുറച്ചു കഴിയുമ്പോള്‍ അച്ചന്‍ തന്നെ മറന്നു പോകും എന്താണ്‌ വിഷയം എന്ന്!!

തിരുവനന്തപുരത്ത്‌ ചില ഡോക്ടര്‍മാര്‍ ഉറക്കം വരാത്ത രോഗികളോട്‌ പള്ളി കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പറയുന്നതായി കേട്ടു വരുന്നു.

അപ്പോള്‍ സ്വഭാവികമായി നിങ്ങള്‍ ചോദിക്കും എന്തു കൊണ്ടാണ്‌ ഇത്രയും പേര്‍ പള്ളിയില്‍ വരുന്നതെന്ന്.

ഒന്നാമതായി പേടി. എന്റെ അയല്‍ക്കാരന്‍ പൊകുന്നുണ്ട്‌. ഇനി ഞാന്‍ പൊയില്ലെങ്കില്‍ നരകം കിട്ടുമോ?

രണ്ടാമതായി നല്ലൊരു വിഭാഗം പണി ഇല്ലാതെ ഇരിക്കുന്ന വയസ്സന്മാര്‍ ആണ്‌. കിട്ടിയാല്‍ സ്വര്‍ഗം, ഇല്ലെങ്കില്‍ ചട്ടി.

മൂന്നാമതായി പിള്ളേര്‍. അവരെ വീട്ടില്‍ നിന്ന് ചവിട്ടിയും തൊഴിച്ചും വിടുന്നതാണ്‌. അത്രയും സമയം വീട്ടില്‍ മനസ്സമാധാനം കാണുമല്ലോ!

അവസാനമായി എന്തു കൊണ്ടു ചെറുപ്പക്കാര്‍ പള്ളിയില്‍ പോകുന്നു? ഈ ചോദ്യം നിങ്ങള്‍ ചോദിച്ചാല്‍ അതിന്റെ അര്‍ഥം നിങ്ങള്‍ തീര്‍ച്ചയായും ഒരു “വാപ്പിള്‍” ആണെന്നാണ്‌. കെട്ടാന്‍ പറ്റിയ പെണ്ണുങ്ങളെ കണ്ടു പിടിക്കാന്‍ പള്ളിയെക്കാള്‍ പറ്റിയ സ്ഥലം വേറെ ഏതുണ്ട്‌?

കലാപം ഉണ്ടാക്കാന്‍ വരട്ടെ. ഞാനും ഒരു സത്യക്രിസ്ത്യാനി ആണ്‌.

മലയാള മനോരമയുടെ ദൈവം - ശ്രീശാന്തു ഭഗവാന്‍

പൈങ്കിളി പ്രസ്ഥാനങ്ങളില്‍ മനോരമയെ തോല്‍പ്പിക്കാന്‍ ആരും ശ്രമിക്കണ്ട. കുറച്ചു കാലമായി അവര്‍ ക്രിക്കറ്റ്‌ കളിക്കാരന്‍ ശ്രീശാന്തിനെ ഒരു ഭഗവാന്‍ ആക്കാന്‍ നോക്കുകയാണ്‌.

മനോരമയുടെ ഈ ലേഖനം വായിച്ചു നോക്കൂ. അതില്‍ നിന്നു ചില പ്രധാന ഭാഗങ്ങള്‍,

പുലര്‍ച്ചെ നാലുമണിക്കാണ്‌ അവന്‍ ജനിച്ചത്‌. ബ്രഹ്മമുഹൂര്‍ത്തം. ഈ മുഹൂര്‍ത്തത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ മിടുക്കരാവുമെന്നാണു വിശ്വസം.

കുട്ടിക്കാലത്തേ ശ്രീ ഒരു കാര്യത്തിലും ദേഷ്യം പിടിക്കാറില്ല. തെറ്റു തന്റേതാണെന്നു തോന്നിയാല്‍ മറ്റുള്ളവരോടു ക്ഷമ പറയാന്‍ ഒരു മടിയും ഇല്ല.

വീട്ടിലിരുന്ന് പഠിക്കുന്നതൊന്നും കാണാറില്ലെങ്കിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക്‌ അവനു കിട്ടാറുണ്ടായിരുന്നു.

മറ്റൊരാളെക്കുറിച്ച്‌ അവന്‍ കുറ്റം പറയാറില്ല. മറ്റൊരാള്‍ കുറ്റം പറയുന്നത്‌ പോലും അവന്‍ കേള്‍ക്കാറില്ല!

അമ്പലങ്ങളില്‍ മാത്രമല്ല, പള്ളികളിലും ശ്രീ പോകാറുണ്ട്‌.

ഇതൊരു സാമ്പിള്‍ മാത്രം! ഇത്രയും വലിയ “തള്ള്‌” ഞാന്‍ കണ്ടിട്ടു കുറച്ചു നാളായി!

മലയാളിയുടെ മരണപ്പാച്ചില്‍

ബസ്സ്‌ സ്റ്റാന്‍ഡ്‌, റയില്വേ സ്റ്റേഷന്‍, ആശുപത്രി ഇങ്ങനെ എവിടെ പോയാലും വളരെ ക്ഷമയോടെ കാത്തിരിക്കുന്ന മലയാളികളെ നിങ്ങള്‍ക്കു കാണാം. ബില്ലുകള്‍ അടയ്ക്കുന്ന എല്ലാ സ്ഥലത്തും നല്ല തിരക്കാണ്‌. ഇവിടെ മണിക്കൂറുകള്‍ കാത്തിരിക്കാന്‍ എല്ലാവര്‍ക്കും സന്തോഷം മാത്രം.

പക്ഷെ ഇതേ മലയാളി റോഡില്‍ വണ്ടിയും കൊണ്ടിറങ്ങിയാല്‍ പിന്നെ വാലിനു തീ പിടിച്ച വാനരന്‍ പോലെ ആണു. കത്തിക്കലോടു കത്തിക്കല്‍. മുപ്പതു സെക്കന്റുള്ള ട്രാഫിക്‌ സിഗ്നലിന്റെ മുമ്പില്‍ എരപ്പിച്ചോണ്ടിരിക്കും. നമ്മുക്കു തോന്നും അവന്റെ അമ്മയ്ക്കു വായു ഗുളിക മേടിക്കാന്‍ പോകുവാണെന്ന്!

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹനമരണം നടക്കുന്ന ഒരു സ്ഥലം ആണു കേരളം. ഈ വര്‍ഷത്തെ കണക്കനുസരിച്ചു കേരളത്തില്‍ ഒരു ദിവസം 100നു മുകളില്‍ വാഹന അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്‌. ഒരു ദിവസം പത്തു പേരോളം മരിക്കുന്നും ഉണ്ട്‌.

കേരളത്തില്‍ ഒരുത്തനും മര്യാദക്ക്‌ വണ്ടി ഓടിക്കാറില്ല. നഗരങ്ങളില്‍ സ്പീഡ്‌ ലിമിറ്റ്‌ 40 ആണ്‌. പക്ഷെ ആ സ്പീഡില്‍ ഓടിച്ചാല്‍ പുറകെ വരുന്നവന്‍ ഹോണ്‍ അടിച്ചു വശം കെടുത്തും. എവിടെയെങ്കിലും ഉത്സവമൊ, ആഘോഷമൊ ഉണ്ടെങ്കില്‍ റോഡിലോട്ടു അങ്ങു പന്തല്‍ കെട്ടി വക്കും! വഴിക്കു വീതി അല്ലെങ്കില്‍ തന്നെ ഇല്ല, പിന്നെയാണവന്റെ പന്തല്‍! നിയമപ്രകാരം അവന്മാര്‍ക്കെതിരെ ക്രിമിനല്‍ കേസ്‌ എടുക്കാം. പക്ഷെ അതു ചെയ്താല്‍ പിന്നെ കലാപം ആയി.

അപകടങ്ങളുടെ പ്രധാന കാരണങ്ങള്‍ ഇവയാണ്‌.

അമിത വേഗം - എല്ലാവന്മാര്‍ക്കും എപ്പോഴും ഏറ്റവും മുമ്പില്‍ പോണം! അങ്ങനെ പോയി പോയി അവസാനം മുമ്പെ വരുന്ന ആന വണ്ടിക്കിടിക്കും.

ട്രാഫിക്‌ നിയമങ്ങള്‍ അനുസരിക്കാതിരിക്കുക - ഓടിച്ചു കൊണ്ടിരിക്കുമ്പോള്‍, മുമ്പിലുള്ളവന്‍ സിഗ്നല്‍ കാണിക്കാതെ വലത്തോട്ടു തിരിയും. അതോടെ അവന്‍ നേരെ കാലപുരി പൂകും.

റോഡിന്റെ അധോഗതി - മിക്ക ആള്‍ക്കാരും കുഴി നോക്കിയാണ്‌ വണ്ടി ഓടിക്കുന്നത്‌. അതിനിടക്ക്‌ ഒരുത്തന്‍ റോഡ്‌ കുറുകെ ചാടുന്നു. അവനും നേരെ കാലപുരി പൂകും.

റോഡ്‌ കൈയ്യേറ്റം - എന്തു പരിപാടിയുണ്ടെങ്കിലും നാട്ടുകാര്‍ റോഡ്‌ കൈയ്യേറും. പ്രകടനം, ഉത്സവം തുടങ്ങിയവ കാരണം മിക്കയിടത്തും ട്രാഫിക്‌ ബ്ലോക്ക്‌ ആയിരിക്കും. അങ്ങനെ വട്ടിളകി ഓടിക്കുന്നവന്‍ വല്ലവന്റെയും മെത്തൂടെ വണ്ടിയെടുക്കും. അവനും നേരെ കാലപുരിക്ക്‌.

മലയാളിയുടെ ഇരട്ടത്താപ്പു നയം

ഇപ്പം എല്ലാവന്മാരും യാഹൂവിനെതിരെ കലി തുള്ളി നില്‍ക്കുവാണല്ലൊ. യാഹൂ ചെയ്തതു മര്യാദ അല്ല എന്നാണു വാദം. ശരിയാണു, അവര്‍ ചെയ്തതു തെറ്റാണു. അവര്‍ കട്ടു എന്നു പറയുന്ന എല്ലാ സധനവും പൊര്‍ട്ടലില്‍ നിന്നു നീക്കം ചെയ്തു. സംഗതി അവിടെ തീരേണ്ടതാണു. എന്നാല്‍ ചില മലയാളികള്‍ക്കു പ്രതിഷേധിച്ചിട്ടും പ്രതിഷേധിച്ചിട്ടും മതിയാകുന്നില്ല. ഇതില്‍ മിക്കവന്മാരും യാഹൂവിന്റെ ഫ്രീ ഇമെയില്‍, മെസഞ്ചര്‍ തുടങ്ങിയവ ഉപയോഗിക്കുന്നുണ്ട്‌.

ഇതു തന്നെയാണു മലയാളിയുടെ ശാപം. എല്ലാത്തിനും പ്രതിഷേധിച്ചു കൊണ്ടേയിരിക്കും. കുളിപ്പിച്ചു കൊച്ചിനെ ഇല്ലാതാക്കുക. നിങ്ങള്‍ക്കറിയാമൊ, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 54 ഹര്‍ത്താലുകള്‍ നടന്നു! മലയാളി പറയുന്നു, ഹര്‍ത്താല്‍ പാവങ്ങള്‍ക്കു വേണ്ടി ആണെന്ന്! കഞ്ഞി കുടി മുട്ടുന്നതു പക്ഷെ പാവപ്പെട്ടവനു മാത്രം.

ഇനി ഇരട്ടത്താപ്പ്‌ നോക്കാം. തനിമലയാളം പ്രതിഷേധിക്കുന്നുണ്ട്‌. ഇതേ പാര്‍ട്ടികള്‍ ഗൂഗിളിന്റെ പരസ്യങ്ങള്‍ മലയാളം സൈറ്റില്‍ ഇട്ടിരിക്കുന്നു. അതു ഗൂഗിളിന്റെ നിയമത്തിനെതിരാണേ. അതു മാത്രം അല്ല രസം. പൈസ കിട്ടാന്‍ വേണ്ടി എല്ലാരോടും പരസ്യത്തില്‍ ക്ലിക്ക്‌ ചെയ്യാന്‍ പറഞ്ഞിരിക്കുന്നു! ഇതെങ്ങാനും ഗൂഗിള്‍ കണ്ടാല്‍ അവന്മാര്‍ തൂങ്ങി ചാവും! പൈസ ഉണ്ടാക്കാം, പക്ഷെ നേരായ മാര്‍ഗ്ഗത്തിലൂടെ മാത്രം.

ഇതു ഒരു സാമ്പിള്‍ മാത്രം. ഇതു പോലെ മലയാളി ബ്ലൊഗ്ഗെര്‍മാര്‍ (ഞാനുള്‍പ്പെടെ) കാണിക്കുന്ന വൃത്തികേടുകള്‍ എല്ലാം എഴുതാന്‍ തുടങ്ങിയാല്‍ ഈ പേജ്‌ മതിയാകാതെ വരും!

(ഇതെഴുതി കഴിയുന്നതിനു മുമ്പു തന്നെ മലയാളി പറയും ഞാന്‍ വെബ്ദുനിയാ ഏജെന്റ്‌ ആണെന്ന്!)

ക്ഷമിക്കുക. തുടക്കം തന്നെ കുതികാല്‍ വെട്ടായിപ്പോയി. എന്തു ചെയ്യാനാ, ഞാനും ഒരു മലയാളി അല്ലെ?

കേരള വിശേഷങ്ങളിലേക്കു സ്വാഗതം

നമസ്കാരം. അങ്ങനെ ഞാനും മലയാളത്തില്‍ ബ്ലോഗ്ഗിംഗ്‌ തുടങ്ങി. മലയാളം ബ്ലോഗ്ഗിംഗ്‌ കുറച്ചു പണി ഉള്ള ഒരു പരിപാടി ആണെ. വരമൊഴി ഉപയോഗിക്കാന്‍ കുറച്ചു പ്രാക്റ്റിസ്‌ വേണം.

പിന്നെ എല്ലാത്തിനെയും പോലെ മലയാളികള്‍ പാര വെയ്പ്പും, തമ്മില്‍ തല്ലും നടത്താന്‍ ഉള്ള മറ്റൊരു ഉപാധിയായി ബ്ലോഗ്ഗിംഗ്‌ ഉപയോഗിക്കുന്നു. വേറെ കുറെപ്പേര്‍ യാഹൂവിനെ മുട്ടു കുത്തിക്കാന്‍ എറങ്ങി തിരിച്ചിരിക്കുകയാണു.

ഈ എളിയവന്‍ ഈ ബ്ലോഗ്ഗില്‍ കേരളത്തിലെ വിശേഷങ്ങള്‍ നിങ്ങള്‍ക്കായി എഴുതുവാന്‍ തുടങ്ങുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്നെ അറിയിക്കുക (സ്പെല്ലിംഗ്‌ തെറ്റുകള്‍ ഒഴിച്ചു!).